Saturday, December 13, 2025

അനാശാസ്യത്തിന് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം ! വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്‌പെന്‍ഷന്‍

കോഴിക്കോട് : അനാശാസ്യത്തിന് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെ വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്‌പെന്‍ഷന്‍. ഉമേഷിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ ഐപിഎസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഇക്കഴിഞ്ഞ 15 ന് ക്വാട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ചെർപളശേരി എസ്എച്ഒ ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഉമേഷിനെതിരായ ഗുരുതരാരോപണം.2014 ൽ വടക്കഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ ഉമേഷ് സിഐ ആയിരിക്കവേയാണ് ആരോപണത്തിന് ആധാരമായ സംഭവം നടന്നതെന്ന് ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നു. അന്ന് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്നു ബിനു. യുവതിയെ പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചുവെന്നും പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാക്കുറിപ്പിലുണ്ട്.

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ അറസ്റ്റ് ചെയ്ത് അന്നേ ദിവസം തന്നെ സ്റ്റേഷനില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് പറഞ്ഞുവിട്ടു. അന്നേ ദിവസം രാത്രി തന്നെ ഉദ്യോഗസ്ഥൻ സ്ത്രീയുടെ വീട്ടിലെത്തുകയും ബിനു തോമസിനെ ഭീഷണിപ്പെടുത്തി ഒപ്പംകൂട്ടുകയുമാണുണ്ടായത്. അതിനു ശേഷം ഇക്കാര്യം പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍‌ പറയുന്നത്.

നവംബര്‍ 15നായിരുന്നു ബിനു തോമസിനെ ചെർപളശേരിയിലെ പോലീസ് ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡ്യൂട്ടിയ്ക്കിടെ വിശ്രമിക്കാന്‍ ക്വാട്ടേഴ്‌സില്‍ പോയ ബിനു തോമസ് മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് തന്നെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. 32 പേജ് വരുന്ന ആത്മഹത്യ കുറിപ്പില്‍ കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണം എന്ന നിലയിലായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ജോലിയിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുതല്‍ വിവങ്ങള്‍ പുറത്തുവരുന്നത്. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയാണ് ബിനു.

ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലെ പരാമര്‍ശത്തിന് പിന്നാലെ പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ബിനു തോമസ് ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞ കാര്യം ശരിയാണെന്നാണ് യുവതി മൊഴി നല്‍കിയത്.

Related Articles

Latest Articles