തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ മധ്യവയസ്‌ക മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. ഇന്ന് അര്‍ധരാത്രിയോടെ ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോവുക. ചികിത്സയുടെ ഭാഗമായി 9 ദിവസം അമേരിക്കയില്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് വീണ്ടും പോകുന്നത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്. ഉപകരണങ്ങളുടെ അപര്യാപ്തത അടക്കം ചൂണ്ടിക്കാട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് വൻ വിവാദമായിരുന്നു. ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിക്കുക കൂടി ചെയ്തതോടെ വിവാദം കത്തിപ്പടര്‍ന്നു. തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്.

