കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്. അജ്ഞാതർ തട്ടിക്കൊണ്ട് പോയ മുഹമ്മദ് ഷാഫിയും സംഘവും 300 കിലോ സ്വര്‍ണം തട്ടിയെടുത്തതായാണ് വിവരം. എയർപോർട്ട് കാർഗോ ജീവനക്കാരനായ കുന്നമംഗലം സ്വദേശിയിൽനിന്നാണ് ഇയാൾ മൂന്ന് കൊല്ലം മുമ്പ് സ്വർണം തട്ടിയെടുത്തത്. ഇതിന്റെ പങ്ക് ഷാഫിയും സഹോദരന്‍ നൗഫലും സ്വര്‍ണക്കടത്തുകാര്‍ക്ക് നല്‍കിയില്ല. ഇതിനെത്തുടർന്ന് കണ്ണൂരിലെ ക്വട്ടേഷന്‍ സംഘം ഇയാളുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി.
ഇതിന് പുറമെ ഷാഫി ദുബായിലെത്തിയ ശേഷം കൊടുവള്ളി സ്വദേശി സാലിയുമായി ഹവാല ഇടപാട് നടത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ ഇടപാടിൽ സാലിക്ക് ഷാഫി നല്‍കാനുള്ളത് ഒന്നരക്കോടിയോളം രൂപയാണ്. ഗൾഫിലെ സാമ്പത്തിക ഇടപാടിന്റെ പേരിൽ ഒരു മാസം മുൻപ് സാലിയുടെ നേതൃത്വത്തിൽ 8 അംഗസംഘം ഇയാളുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു.സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ഈ സംഘത്തിൽപ്പെട്ട രണ്ട് പേരെയും മറ്റൊരാളെയും ഷാഫിയെ തട്ടിക്കൊണ്ട് പോയ കേസിൽ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം ഷാഫിയെ തട്ടിക്കൊണ്ടുപോയത്ആരാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല.
വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് മുഹമ്മദ് ഷാഫിയെ വീട്ടിൽ നിന്നും കാറിലെത്തിയ 4 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. അക്രമികൾ ഇയാളെ കാറിൽ കയറ്റുന്നത് കണ്ട് ഓടിയെത്തിയ ഭാര്യ സനിയയും സഹോദരന്റെ ഭാര്യയും ചേർന്ന് ഇയാളെ കാറിൽ നിന്ന് പിടിച്ച് ഇറക്കാൻ ശ്രമിക്കുമ്പോൾ അക്രമികൾ സനിയയേയും കാറിലേക്ക് പിടിച്ചു കയറ്റി. എന്നാൽ കാറിന്റെ ഡോർ അടക്കാൻ പറ്റാതെ വന്നതോടെ കുറച്ച് ദൂരം മാറി സാനിയയെ ഉപേക്ഷിച്ച ശേഷം സംഘം ഷാഫിയുമായി കടന്ന് കളഞ്ഞു. സംഭവത്തിൽ പരിക്കേറ്റ സനിയയെ നാട്ടുകാർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

