അബുദാബി : രണ്ടു മാസം നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ച് യുഎഇ. ഇതോടെ വിവിധ കാരണങ്ങളാല്‍ അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് ഇനി നിയമകുരുക്കുകൾ ഇല്ലാതെ ജന്മദേശത്തേക്ക് മടങ്ങാനുള്ള അവസരമൊരുങ്ങും. പൊതുമാപ്പ് പ്രഖ്യാപിച്ച കാര്യം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി) സ്ഥിരീകരിച്ചു.
സെപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ഈ ഗ്രേസ് പിരീഡില്‍ വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറല്‍ നിയമം ലംഘിച്ചതു കാരണം ചുമത്തപ്പെട്ട പിഴകള്‍ ഒഴിവാക്കും.

യുഎഇ സര്‍ക്കാര്‍ പിന്തുടരുന്ന അനുകമ്പയുടെയും മൂല്യങ്ങളുടെയും പ്രതിഫലനമെന്ന നിലയിലാണ് നിയമലംഘകര്‍ക്ക് അവരുടെ പദവി ക്രമപ്പെടുത്തുന്നതിന് പുതിയ അവസരം നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ തങ്ങളുടെ രേഖകള്‍ നിയമാനുസൃതമാക്കി രാജ്യത്ത് തുടരുകയോ, പൊതുമാപ്പിന്റെ ആനുകൂല്യം കൈപറ്റി രാജ്യം വിടുകയോ ചെയ്യണമെന്നും ഐസിപി അഭ്യര്‍ഥിച്ചു. പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും..



