കൊച്ചി : എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ യൂണിഫോമിന്റെ ഭാഗമല്ലാത്തതിനാൽ ഹിജാബ് അനുവദിക്കാത്ത സംഭവത്തിൽ സ്‌കൂൾ അധികൃതരെ പഴിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. നേരത്തെ സ്‌കൂളിന്റെ നിയമാവലിക്ക് അനുസൃതമായി സ്കൂളിലെത്താൻ തയ്യാറാണെന്ന് കുട്ടിയുടെ പിതാവ് സമ്മതിച്ചിരുന്നു . പിന്നാലെയാണ് വി ശിവൻകുട്ടിയുടെ പ്രതികരണം.
വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ, വിദ്യാർത്ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ സ്കൂൾ അനുമതി നൽകണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം. ഇതുസംബന്ധിച്ച റിപ്പോർട്ട് നാളെ രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കാൻ സ്കൂൾ പ്രിൻസിപ്പലിനും മാനേജർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

