ദില്ലി: മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഇഡി. നടപടിക്കെതിരെ കെജ്‌രിവാളിന്റെ അഭിഭാഷകർ തടസഹർജി നൽകിയിട്ടുണ്ട്. ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി ഇന്ന് ജയിലിൽ നിന്നും പുറത്തിറങ്ങും. ഉച്ചയോടെ തിഹാർ ജയിലിലെ നടപടികൾ പൂർത്തിയാക്കി കെജ്‌രിവാൾ പുറത്തിറങ്ങുമെന്ന് എഎപി നേതാക്കൾ അറിയിച്ചു.
അതേസമയം, അറസ്റ്റിലായി 91 ദിവസത്തിന് ശേഷമാണ് ദില്ലി മുഖ്യമന്ത്രിക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങുന്ന കെജ്‌രിവാളിന് വൻ സ്വീകരണം നൽകാനൊരുങ്ങുകയാണ് എഎപി പ്രവർത്തകർ. കോടതി നടപടി സത്യത്തിന്റെ വിജയമാണെന്ന് എഎപി നേതാക്കൾ പ്രതികരിച്ചു. രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുമ്പോഴാണ് കെജ്‌രിവാൾ പുറത്തിറങ്ങുന്നതെന്നും എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു.

