ശ്രീനഗർ : പാക്കിസ്ഥാൻ ഇന്റലിജൻസും, ഭീകര സംഘടനകളും ചേർന്ന് കശ്മീരി യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ .മൊബൈൽ ആപ്ലിക്കേഷനുകളും മറ്റും ഉപയോഗിച്ചാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതെന്നാണ് കണ്ടെത്തൽ. ഇതിനെത്തുടർന്ന് കാശ്മീരിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ഒരു ഇടവേളയ്ക്ക് ശേഷം കശ്മീരിൽ വീണ്ടും ഭീകരരുടെ സാന്നിദ്ധ്യം വർദ്ധിച്ചുവരുന്നതായി സുരക്ഷാ സേന വിലയിരുത്തുന്നു. അടുത്തിടെ ഏതാനും ഭീകരരെ വധിക്കുകയും, ഭീകരാക്രമണ ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല അതിർത്തിയ്ക്കപ്പുറത്തു നിന്ന് ഇന്ത്യയിലേക്ക് ഭീകരരെ അയക്കാൻ പാക്കിസ്ഥാൻ നിരന്തരം ശ്രമിക്കുന്നതായ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളും ഗൗരവത്തിലെടുത്താണ് സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. സംശയകരമായ നീക്കങ്ങൾ കർശനമായി നിരീക്ഷിക്കാനാണ് തീരുമാനം. അതേസമയം ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഭീകരതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. പ്രദേശത്ത് സുരക്ഷയും നിരീക്ഷണവും ശക്തമാണ്. ഈ സാഹചര്യത്തിൽ നേരിട്ടുള്ള ആശയവിനിമയത്തിന് ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് സൈബർ സ്‌പേസുകൾ വഴി ഇവർ റിക്രൂട്ട്‌മെന്റ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം റിക്രൂട്ട്‌മെന്റിനായി ഇന്ത്യൻ സൈന്യത്തിനെതിരെ ഐഎസ്‌ഐ കുപ്രചാരണങ്ങൾ നടത്തുന്നുണ്ട്. സൈനിക വിരുദ്ധ മനോഭാവം ഉണ്ടാക്കി യുവാക്കളെ മാനസികമായി ഭീകരതയിലേക്ക് ആകർഷിക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. നേരത്തെ യുവാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റിക്രൂട്ട് ചെയ്യുക. എന്നാല്‍ കാശ്മീരില്‍ സുരക്ഷ ശക്തമാക്കിയത് ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് വലിയ ഒരു അടി തന്നെയായിരുന്നു. ഇതാണ് ഭീകര സംഘടനകൾ റിക്രൂട്ട്‌മെന്റിനായി ഇത്തരത്തിലുളള പുതുവഴികൾ തേടാൻ കാരണെമന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.

