Tuesday, December 16, 2025

അസ്രാണി ആഗ്രഹിച്ചത് നിശബ്ദമായ വിടവാങ്ങൽ; മരണവാർത്ത പുറം ലോകത്തെ അറിയിച്ചത് സംസ്കാര ചടങ്ങുകൾക്ക് ശേഷം; വെളിപ്പെടുത്തലുമായി കുടുംബം

മുംബൈ : ഹിന്ദി സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ഹാസ്യനടനും വെറ്ററൻ താരവുമായ ഗോവർധൻ അസ്രാണി (84) കഴിഞ്ഞ ദിവസം അന്തരിച്ചത്. ഒരാഴ്ചയായി അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ജുഹുവിലെ ആരോഗ്യനിധി ആശുപത്രിയിൽ വെച്ചായിരുന്നു.
പൊതുശ്രദ്ധയിൽ നിന്ന് അകന്നുള്ള അദ്ദേഹത്തിന്റെ നിശബ്ദമായ വിടവാങ്ങലിനെക്കുറിച്ചുള്ള ആകാംക്ഷകൾക്കിടയിൽ, നടൻ ഭാര്യ മഞ്ജുവിനോട് പറഞ്ഞ അവസാന ആഗ്രഹം കുടുംബ വൃത്തങ്ങൾ വെളിപ്പെടുത്തി.

അസ്രാണിയുടെ സംസ്കാരം അതേ ദിവസം വൈകുന്നേരം സാന്താക്രൂസ് ശ്മശാനത്തിൽ വെച്ച് വളരെ ചെറിയൊരു സ്വകാര്യ ചടങ്ങായി നടത്തി. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് പോലും അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ദീപാവലി ആശംസ പങ്കുവെച്ചിരുന്നു. വർഷങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ നിലനിന്നിരുന്നതിനാൽ, ഈ സന്തോഷകരമായ പോസ്റ്റിന് പിന്നാലെ വന്ന മരണവാർത്ത പല ആരാധകരും ആദ്യം വ്യാജവാർത്തയായി തള്ളിക്കളഞ്ഞു.

ഒരു സാധാരണക്കാരനെപ്പോലെ, യാതൊരു ബഹളവുമില്ലാതെ, മാധ്യമ ശ്രദ്ധയിൽ നിന്ന് ഒഴിഞ്ഞുള്ള ശാന്തമായ വിടവാങ്ങലാണ് താൻ ആഗ്രഹിച്ചിരുന്നതെന്ന് അസ്രാണി ഭാര്യ മഞ്ജുവിനോട് ആവശ്യപ്പെട്ടിരുന്നതായി കുടുംബ വൃത്തങ്ങൾ ദേശീയ മാദ്ധ്യമത്തോട്‌ പറഞ്ഞു. പരേതനായ നടന്റെ ഈ അവസാന ആഗ്രഹം മാനിച്ച്, പൊതുജന ശ്രദ്ധയോ മാധ്യമ ബഹളമോ ഒഴിവാക്കിക്കൊണ്ട് മഞ്ജു അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് മരണവാർത്ത പൊതുജനങ്ങളെ അറിയിച്ചത്.

ഷോലെയിലെ (Sholay) ‘അംഗ്രേസോൻ കേ സമാനേ കാ ജയിലർ’ എന്ന ഹാസ്യ കഥാപാത്രത്തിലൂടെയാണ് അസ്രാണി ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ 350-ലധികം ഹിന്ദി സിനിമകളിൽ അദ്ദേഹം വേഷമിട്ടു. ‘ചുപ്കേ ചുപ്കേ’, ‘ഛോട്ടീ സി ബാത്’, ‘റഫൂ ചക്കർ’, ‘നമക് ഹറാം’, ‘ആജ് കി താസാ ഖബർ’, ‘തപസ്യ’, ‘ജുർമാന’, ‘ബാലികാ ബധു’, ‘അനുരോധ്’ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്. 1967-ൽ പുറത്തിറങ്ങിയ ‘ഹരേ കാഞ്ച് കി ചൂരിയൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

പുതിയ തലമുറയിലെ ആരാധകർ ‘ദേ ദാനാ ദാൻ’, ‘വെൽക്കം’, ‘ബോഡിഗാർഡ്’, ‘ഭൂൽ ഭുലയ്യ’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് അദ്ദേഹത്തെ അടുത്തറിഞ്ഞത്. ചിരിയുടെയും മറക്കാനാവാത്ത പ്രകടനങ്ങളുടെയും സമ്പന്നമായ പാരമ്പര്യം അവശേഷിപ്പിച്ചാണ് ഗോവർധൻ അസ്രാണി വിടവാങ്ങുന്നത്. ഇന്ത്യൻ സിനിമയുടെ ഈ അതുല്യ തൂണിന്റെ വേർപാട് സിനിമാ ലോകത്തിന് തീരാനഷ്ടമാണ്.

Related Articles

Latest Articles