തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഈ മാസം 10 ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍ അറിയിച്ചു. ജൂലൈ 25 നാണ് സഭാ സമ്മേളനം അവസാനിക്കുക. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ആദ്യ ദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷൻ ഉണ്ടാകും. ലോക കേരള സഭ ജൂൺ 13,14,15 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായും സ്പീക്കർ അറിയിച്ചു.
പഞ്ചായത്ത് രാജ് ബിൽ സഭയിൽ എത്തും. ലോക കേരള സഭയിൽ എല്ലാവരും പങ്കെടുക്കണം. ചോദ്യങ്ങൾക്ക് മന്ത്രിമാർ ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. തദ്ദേശവാർഡ് പുനർനിർണയ ബിൽ ആദ്യ ദിവസം സഭയിൽ അവതരിപ്പിക്കുമെന്നും എ എൻ ഷംസീർ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ പ്രതിനിധീകരിക്കുന്ന തലശേരി മണ്ഡലത്തിൽ എൽഡിഎഫിനേറ്റ തിരിച്ചടി പൊതുവികാരത്തിന്റെ ഭാഗമാണ്. അതിൽ നിന്ന് തന്റെ മണ്ഡലം മാത്രം ഒഴിവാകില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു . ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ തിരഞ്ഞടുപ്പിൻ്റെ ആവർത്തനമാണ്. തലശേരി മണ്ഡലത്തിൽ എൽഡിഎഫിന്റെ വോട്ടും ഭൂരിപക്ഷവും കുറഞ്ഞിട്ടുണ്ടെന്നും സ്പീക്കർ പ്രതികരിച്ചു.

