ആത്മകഥാ വിവാദത്തിൽ ഇപി ജയരാജന്റെ വിശദീകരണം തൽക്കാലം വിശ്വാസത്തിലെടുത്ത് സിപിഎം. ജയരാജന്റെ പ്രതികരണം പാർട്ടി വിശ്വസിക്കുകയാണെന്നും ആത്മകഥാ ബോംബ് ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
“വിഷയത്തില്‍ ഇ പി ജയരാജന്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പുസ്തകം വ്യാജമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ത്തിയാക്കാത്ത പുസ്തകത്തെ കുറിച്ചാണ് വിവാദം കനക്കുന്നത്. പ്രസിദ്ധീകരിക്കുന്നുവെന്ന് പറഞ്ഞ ദിവസം എഴുത്തുകാരന്‍ പറയുകയാണ് അയാള്‍ പുസ്തകം എഴുതി പൂര്‍ത്തിയായിട്ടില്ലെന്ന്. വിഷയം പാര്‍ട്ടി അന്വേഷിക്കേണ്ട ആവശ്യമില്ല. താന്‍ എഴുതിയത് എന്ന് പറഞ്ഞ് പ്രചരിപ്പിച്ചത് തെറ്റാണെന്നും ഇപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപിയുടെ പ്രതികരണത്തെ പാര്‍ട്ടി വിശ്വസിക്കുകയാണ്.”- എം വി ഗോവിന്ദൻ പറഞ്ഞു.
അതേഅസമയം ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്നായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ എൽഡിഎഫ് കൺവീനറായുമായ ഇ പി ജയരാജൻ ഇന്നും വിശദീകരിച്ചത് . ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ജയരാജൻ നിലപാട് വീണ്ടും ആവർത്തിച്ചത്.

