Saturday, December 13, 2025

ആത്മകഥ വിവാദം !ഡി സി ബുക്സിന് വക്കീൽ നോട്ടീസ് അയച്ച് ഇപി ജയരാജൻ; പുറത്ത് വന്നത് താന്‍ എഴുതിയതല്ലെന്നും നോട്ടീസിൽ അവകാശ വാദം

തിരുവനന്തപുരം: ആത്മകഥ വിവാദത്തിൽ ഡി സി ബുക്സിന് വക്കീൽ നോട്ടീസ് അയച്ച് മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗവുമായ ഇപി ജയരാജൻ. ഡി സി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ഇ പി ജയരാജന്‍ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അഡ്വ കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
പുറത്ത് വന്നത് താന്‍ എഴുതിയതല്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ആത്മകഥാ വിവാ​ദത്തിൽ നേരത്തെ ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ ഇപി പരാതിയിൽ ആരോപിക്കുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും വോട്ടെടുപ്പ് ദിനം തന്നെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയിൽ പറയുന്നു.

എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നും ആത്മകഥയിൽ വിമർശനമുണ്ടായിരുന്നു. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ട്. എന്നാൽ പുസ്തകത്തിന്റെ പ്രസാധകരായ ഡിസി ബുക്സ് ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്നറിയിച്ചെങ്കിലും മാദ്ധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചിട്ടില്ല

ഇന്നലെ രാത്രി തന്നെ ഡിസി ബുക്സ് അവരുടെ പേജിൽ ഇപിയുടെ ആത്മകഥ വരുന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നു. കട്ടൻ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിൻറെ ജീവിതം എന്ന പുസ്തകത്തിൻ്റെ മുഖ ചിത്രം വരെ നൽകിയിരുന്നു. ഇപിയെ ടാഗ് ചെയ്തായിരുന്നു അറിയിപ്പ്.

Related Articles

Latest Articles