ദുബായ്: ചേലക്കര,വയനാട് ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പൊട്ടിപ്പുറപ്പെട്ട ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് പുസ്തകത്തിന്റെ പ്രസാധകരായ ഡിസി ബുക്‌സിന്റെ സിഇഒ രവി ഡി സി. സമൂഹ മാദ്ധ്യമങ്ങളിലൂടെ നേരത്തേ പറഞ്ഞത് തന്നെയാണ് ഡിസിയുടെ നിലപാടെന്നും പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നതായും തങ്ങൾ ഒരു പ്രസാധകര്‍ മാത്രമാണെന്നും അതിനപ്പുറത്തേക്ക് ഈ കാര്യത്തിൽ ഒന്നും പറയാനില്ലെന്നും രവി ഡിസി ഇന്ന് ദുബായിൽ
പ്രതികരിച്ചു. പുസ്തകത്തെ കുറിച്ചോ അതിന്റെ പ്രസിദ്ധീകരണത്തെ സംബന്ധിച്ചോ ഒന്നും നിഷേധിക്കാൻ രവി ഡി.സി ഇന്നും തയ്യാറായില്ല . പുസ്തകത്തിന്റെ കരാർ സംബന്ധിച്ച ചോദ്യങ്ങളിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു.
അതേസമയം, പുസ്തക വിവാദം സംബന്ധിച്ച് ഇ.പി ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്.പി ഷാഹുൽ ഹമീദ് പറഞ്ഞു. റിപ്പോർട്ട് ഉടൻ കൈമാറുമെന്നും എസ്.പി അറിയിച്ചു. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണം മാത്രമാണ് പരാതിയിൽ നടക്കുക.

