ദില്ലി: അയോദ്ധ്യ രാമക്ഷേത്രത്തിന് ഇതുവരെ സംഭാവനയായി ലഭിച്ചത് 5,500 കോടി രൂപയെന്ന് റിപ്പോർട്ട്. കഴിഞ്ഞ 10 മാസത്തിനുള്ളിൽ 11 കോടി രൂപ വിദേശ സംഭാവനയായി ലഭിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാമക്ഷേത്രത്തിന് 2000 കോടിയിലധികം രൂപ സംഭാവന ലഭിച്ചതായാണ് റിപ്പോർട്ട് . 2021-ൽ ക്ഷേത്രനിർമ്മാണത്തിനായി നടത്തിയ ഫണ്ട് ക്യാമ്പയ്‌നിടെ, 3,500 കോടി രൂപയാണ് ലഭിച്ചത്. അയോദ്ധ്യ രാം മന്ദിർ ട്രസ്റ്റ് രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നും സംഭാവന നൽകുന്നവരുടെയും അന്താരാഷ്‌ട്ര സംഭാവനകളുടെയും കൃത്യമായ കണക്കുകൾ സൂക്ഷിച്ചിട്ടുണ്ട്.
നീണ്ട 500 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ്ഞ ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ നടത്തിയത്. ഫെബ്രുവരി 24 നുള്ളിൽ തന്നെ ക്ഷേത്രത്തിന് 25 കിലോ സ്വർണ്ണവും വെള്ളിയും ഉൾപ്പെടെ 25 കോടി രൂപയുടെ സംഭാവന ലഭിച്ചിരുന്നു. ശിലാസ്ഥാപന ചടങ്ങ് മുതൽ ഭക്തർ രാം ലല്ലയ്‌ക്ക് സംഭാവന നൽകുന്നുണ്ട്. എങ്കിലും, ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ സമയത്തും അതിന് ശേഷവുമാണ് സംഭാവനകൾ വർദ്ധിച്ചത് .

