ദില്ലി :ഭര്‍തൃഹരി മഹ്താബിനെ 18-ാം ലോക്‌സഭയിലെ പ്രോടേം സ്പീക്കറായി നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഒഡിഷയിലെ കട്ടക്കില്‍ നിന്നുള്ള ബിജെപി എംപിയായ അദ്ദേഹം ഒഡിഷയിലെ ആദ്യ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹ്താബിന്റെ മകനാണ്. ബിജെഡി സ്ഥാനാനാർത്ഥി സംതൃപ്ത് മിശ്രയെ പരാജയപ്പെടുത്തിയാണ് ഇത്തവണ അദ്ദേഹം ലോക്‌സഭയില്‍ എത്തിയത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ പ്രോടേം സ്പീക്കര്‍ക്കുമുന്നില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞയില്‍ പ്രോടേം സ്പീക്കറെ സഹായിക്കാന്‍ എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.ആര്‍. ബാലു, രാധാമോഹന്‍സിങ്, ഫഗ്ഗന്‍സിങ് കുലസ്‌തെ, സുദീപ് ബന്ധോപാധ്യായ എന്നിവരേയും രാഷ്ട്രപതി ചുമതലപ്പെടുത്തിയതായി പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. എട്ടാംതവണ എംപിയായിട്ടുള്ള കൊടിക്കുന്നില്‍ സുരേഷ് പ്രോ ടേം സ്പീക്കറാവുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സ്പീക്കര്‍ തെരഞ്ഞെടുപ്പിനും ഭര്‍തൃഹരി മേല്‍നോട്ടം വഹിക്കും.

