Sunday, December 14, 2025

ഭവിന്റെ ഏറ്റു പറച്ചിൽ അനീഷ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതോടെ; രണ്ടാമത്തെ കുഞ്ഞിന്റേത് കൊലപാതകമെന്ന് പോലീസ് ! നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തൃശ്ശൂര്‍: പുതുക്കാട്ട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതികളായ ആമ്പല്ലൂര്‍ ചേനക്കാല ഭവിന്‍ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പില്‍ അനീഷ (22) എന്നിവരെ ചോദ്യംചെയ്തതില്‍നിന്നാണ് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. രണ്ടാമത്തെ കുഞ്ഞിന്റേത് കൊലപാതകമാണെന്നുമാണ് വിവരം.

അനീഷ ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഭവിൻ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി പോലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തൽ നടത്തിയത്. ഇവര്‍ മറ്റൊരു വിവാഹം കഴിക്കാന്‍ നീക്കം നടത്തുന്നതായി സംശയം ഉണ്ടായി. കഴിഞ്ഞദിവസം ഇരുവരും തമ്മിൽ തർക്കവും നടന്നിരുന്നു.

ശിശുക്കളുടെ അസ്ഥികളാണ് യുവാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ആദ്യത്തെ കുട്ടി ഗര്‍ഭത്തില്‍വെച്ചുതന്നെ ജനിച്ചപ്പോള്‍ത്തന്നെ മരിച്ചിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നു.പ്രസവശേഷം കുഞ്ഞ് കരയാന്‍ തുടങ്ങിയപ്പോള്‍ മുഖത്ത് കൈയമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നെന്നും പോലീസ് പറയുന്നു.

ഭവിന്‍ കുട്ടികളുടെ അസ്ഥികളുമായി പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പുതുക്കാട് പോലീസ് സ്റ്റേഷനില്‍ എത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വെള്ളിക്കുളങ്ങര സ്വദേശിയായ 22-കാരിയാണ് കുഞ്ഞുങ്ങളുടെ അമ്മ എന്നും രഹസ്യബന്ധത്തിലുണ്ടായ രണ്ടു കുഞ്ഞുങ്ങളെയും പ്രസവിച്ചയുടന്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നും ഇയാള്‍ പോലീസിനോട് സമ്മതിക്കുകയായിരുന്നു.

യുവതിയുമായി ഫേയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. 2021-ല്‍ ആണ് അനീഷയുടെ ആദ്യത്തെ പ്രസം. വീട്ടിലെ ശൗചാലയത്തില്‍ വെച്ചായിരുന്നു പ്രസവം നടന്നത്. ജനിച്ച ആണ്‍കുഞ്ഞ് മരിച്ചെന്നും തുടര്‍ന്ന് വീടിന് സമീപം പറമ്പില്‍ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടെന്നുമാണ് അനീഷ തന്നോട് പറഞ്ഞതെന്ന് ഭവിന്‍ മൊഴിനല്‍കി. കുഞ്ഞിന്റെ മരണാനന്തര ചടങ്ങ് നടത്തുന്നതിനായി അസ്ഥികള്‍ എടുത്തുവെക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെന്നും അപ്രകാരമാണ് അസ്ഥി എടുത്ത് സൂക്ഷിച്ചതെന്നും ഇയാള്‍ പറയുന്നു. 2024-ല്‍ ആണ് രണ്ടാമത്തെ പ്രസവം നടന്നത്. അനീഷയുടെ വീട്ടില്‍ മുറിക്കുള്ളില്‍ വെച്ചാണ് പ്രസവം എന്നാണ് യുവാവ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ജനിച്ചയുടനേ ആണ്‍കുഞ്ഞ് മരിച്ചതായി യുവതി അറിയിക്കുകയും ഭവിന്റെ വീട്ടിലേക്ക് മൃതദേഹവുമായി യുവതി എത്തുകയും ചെയ്തു. പിന്നീട് ഇവര്‍ മൃതദേഹം കുഴിച്ചിടുകയുമായിരുന്നു.

Related Articles

Latest Articles