ഇരുപതാം നൂറ്റാണ്ടില്‍ ലോകത്ത് നടന്ന ഏറ്റവും വലിയ വ്യാവസായിക അപകടമായിരുന്നു ഭോപ്പാല്‍ വാതക ദുരന്തമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 1984 ല്‍ നടന്ന വാതകദുരന്തത്തില്‍ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ഓരോ വര്‍ഷവും തൊഴില്‍മേഖലയിലെ അപകടത്തിലും ജോലി സംബന്ധവുമായ അപകടങ്ങളിലുമായി 2.8 ദശലക്ഷം തൊഴിലാളികള്‍ മരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
മധ്യപ്രദേശിലെ യൂണിയന്‍ കാര്‍ബൈഡ് കീടനാശിനിലുണ്ടാക്കുന്ന പ്ലാന്റില്‍ നിന്നും 30,000 ടണ്‍ മെഥൈല്‍ ഐസോഫ്‌റ്റേറ്റ് വാതകം ചോര്‍ന്നത് തൊഴിലാളികള്‍ അടക്കം ആറ് ലക്ഷത്തോളം മനുഷ്യരെ ബാധിച്ചെന്നാണ് യുഎന്‍ ലേബര്‍ ഏജന്‍സി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദുരന്തത്തിന്റെ ഫലമായി 15,000 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. അന്തിരീക്ഷത്തില്‍ പരന്ന വിഷവാതകത്തിന്റെ സാന്നിധ്യം കാരണം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ ഒട്ടേറെയാണ്. പ്രതിരോധ ശേഷി ഇല്ലായ്മ, ആന്തരികാവയവങ്ങളുടെ തകരാറ് തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുകയാണ് വിഷബാധ എറ്റവരുടെ പിന്‍തുടര്‍ച്ചക്കാര്‍.
ഭോപ്പാല്‍ ദുരന്തം 1919 ന് ശേഷം ലോകം കണ്ടതില്‍ വച്ച് ഏറ്റവും ഭീകരമായ ദുരന്തമായിരുന്നു ഇതെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1919-ന് ശേഷം ഉണ്ടായ ഒന്‍പത് പ്രധാന വ്യാവസായിക ദുരന്തങ്ങളില്‍ ചെര്‍ണോബിലിനും ഫുക്കുഷിമ ആണവ ദുരന്തങ്ങള്‍ക്കുമൊപ്പം റാണാ പ്ലാസ കെട്ടിടത്തിന്റെ തകര്‍ച്ചയും ഉള്‍പ്പെട്ടിരിക്കുന്നു. 1986 ഏപ്രിലില്‍ ഉക്രെയിനിലെ ചെര്‍ണോബില്‍ വൈദ്യുത കേന്ദ്രത്തിലെ നാല് ആണവ റിയാക്ടറുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചതിനെതുടര്‍ന്ന് നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് പതിച്ചതിനേക്കാള്‍ 100 മടങ്ങ് കൂടുതല്‍ വികിരണങ്ങളാണ് അന്തരീക്ഷത്തിലെത്തിയത്.

