ദില്ലി : സ്വാതി മലിവാൾ എംപിയെ ആക്രമിച്ചെന്ന കേസിലെ അറസ്റ്റ് നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് അരവിന്ദ് കെജ്‌രിവാളിന്റെ മുൻ പി എ ബിഭവ് കുമാർ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും അനധികൃതമായുള്ള അറസ്റ്റിന് അർഹമായ നഷ്ടപപരിഹാരം നൽകണമെന്നും വിഭവ് ഹർജിയിൽ ആവശ്യപ്പെടുന്നു.
മേയ് 27-ന് നേരത്തെ വിഭവ് കുമാറിന്റെ ജാമ്യാപേക്ഷ ദില്ലി കോടതി തള്ളിയിരുന്നു.പിന്നാലെയാണ് ബിഭവ് വീണ്ടും കോടതിയെ സമീപിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിൽവെച്ച് നടന്നുവെന്ന് പറയുന്ന സംഭവങ്ങൾ സ്വാതി കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നായിരുന്നു ബിഭവ് കോടതിയിൽ പറഞ്ഞത്. മേയ് 13-ന് കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ അതിക്രമം നേരിട്ടെന്നായിരുന്നു സ്വാതിയുടെ പരാതി.
“ഏഴ് തവണ കരണത്തടിച്ചു, മുടി ചുറ്റിപ്പിടിച്ച് ഇടിച്ചു, നെഞ്ചിലും, ഇടുപ്പിലും, വയറ്റിലും ചവിട്ടി, കെജ്‌രിവാളിന്റെ വീട്ടിലെ മുറിക്കുള്ളില്‍ വലിച്ചിഴച്ചു മറ്റ് ജീവനക്കാരെത്തിയാണ് തന്നെ രക്ഷിച്ചത്, അടുത്ത മുറിയിലുണ്ടായിരുന്ന കെജ്‌രിവാളും ഇതെല്ലാം അറിഞ്ഞിരിക്കാം, താൻ അവിടെ ഏറെ നേരം ഇരുന്ന് കരഞ്ഞു” – എന്നായിരുന്നു സ്വാതിയുടെ മൊഴി. എഫ്ഐആറിലും ഇക്കാര്യങ്ങളാണ് വ്യക്തമാക്കുന്നത്.
ദില്ലി എയിംസിൽ നടത്തിയ മെഡിക്കൽ പരിശോധനയിൽ സ്വാതിക്ക് പരിക്കേറ്റതായി തെളിഞ്ഞിരുന്നു.

