ദില്ലി : ബിഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി. തിരിച്ചറിയല്‍ രേഖയായി ഹാജരാക്കുന്ന ആധാറിന്റെ ആധികാരികത കമ്മീഷന് പരിശോധിക്കാം. എന്നാൽ ആധാര്‍ പൗരത്വ രേഖയായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ 11 രേഖകളെ തിരിച്ചറിയൽ രേഖകളായി അംഗീകരിച്ചിരുന്നു.
തിരിച്ചറിയൽ രേഖയായി ആധാർ പരിഗണിക്കണമെന്ന് സുപ്രീം കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഈ നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മിഷൻ പാലിക്കുന്നില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ആധാർ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് കമ്മിഷൻ നോട്ടീസ് അയയ്ക്കുന്നുണ്ടെന്നും അവർ കോടതിയെ അറിയിച്ചു.
ഇതുകൂടി പരിഗണിച്ചാണ് 12-ാമത്തെ തിരിച്ചറിയൽ രേഖയായി ആധാർ കൂടി ഉൾപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്. അതേസമയം, വോട്ടർ പട്ടികയിൽ പേരുള്ള യഥാർത്ഥ പൗരന്മാർക്ക് അത് ഉറപ്പുവരുത്താനുള്ള അവകാശമുണ്ട്. എന്നാൽ വ്യാജമായി പൗരത്വം അവകാശപ്പെടുന്നവർക്ക് വോട്ടർ പട്ടികയിൽ തുടരാൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

