തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. ബിന്ദുവിന്റെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധിക്കുകയാണ്. പലയിടത്തും പ്രതിഷേധം സംഘർഷത്തിലെത്തി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ കോലവുമായി പ്രതിഷേധിച്ചെത്തിയ പ്രവർത്തകർ ആശുപത്രി കവാടത്തിന് മുന്നിൽ ബാരിക്കേഡ് തള്ളി മറിച്ചിടാൻ ശ്രമിച്ചു.പോലീസ് ബാരിക്കേഡ് മുകളിൽ കയറിയ പ്രവർത്തകർ പോലീസിന് നേരെ വീപ്പയും കൊടികളും കല്ലും നേരെയെറിഞ്ഞു. ഇതോടെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. തിരുവനന്തപുരത്ത് പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് ജില്ലാ ആശുപത്രിയിൽ യുവമോർച്ചയുടെ നേതൃത്വത്തിലാണ് ഉപരോധം. സൂപ്രണ്ട് ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ തള്ളിക്കയറി. മുദ്രാവാക്യം വിളിയുമായി പ്രവർത്തകർ സൂപ്രണ്ടിനെ ക്യാബിനുള്ളിൽ പ്രതിഷേധിച്ചു. യുവമോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
പത്തനംതിട്ടയിൽ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. പത്തനംതിട്ടയിലെ വീണാ ജോർജിന്‍റെ എംഎൽഎ ഓഫീസിലേക്കായിരുന്നു മാർച്ച്. ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

