ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ച കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി. ബെംഗളൂരു സിറ്റി സിവിൽ ആന്റ് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസ് നിലനിൽക്കില്ല എന്ന ബിനീഷിന്റെ വാദം കോടതി തളളുകയായിരുന്നു. ഇതോടെ ജാമ്യം തേടാൻ ഇനി ബിനീഷിന് കർണാടക ഹൈക്കോടതിയെ സമീപിക്കേണ്ടിവരും.
കേസിൽ ഇ.ഡിയ്‌ക്ക് വേണ്ടി സോളിസിറ്റർ ജനറലാണ് കോടതിയിൽ ഹാജരായത്. ബിനീഷിന്റെ വ്യക്തിസ്വാതന്ത്ര്യം മാനിക്കണമെന്നും ജാമ്യം നൽകണമെന്നും ബിനീഷിന്റെ അഭിഭാഷകൻ കഴിഞ്ഞദിവസം വാദിച്ചിരുന്നു. കേസിലെ സാക്ഷികളുടെയെല്ലാം മൊഴിയെടുത്ത് കഴിഞ്ഞതാണെന്നും ബിനീഷിന് കേരളത്തിൽ വീടും സ്വത്തുമുണ്ടെന്ന് ഇ.ഡി കണ്ടെത്തിയതിനാൽ രാജ്യംവിടുമെന്ന് പറയുന്നതിൽ കാര്യമില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
ഒക്ടോബർ 22 നാണ് ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇ.ഡി ബിനീഷിനെ അറസ്റ്റ് ചെയ്യുന്നത്. നവംബർ 11 മുതൽ ബിനീഷ് പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. ഡിസംബർ 23 വരെയാണ് ജുഡീഷ്യൽ കസ്റ്റഡി കാലാവധി

