ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ജാമ്യം നിൽക്കാമെന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്തിലായത്.
ജാമ്യ വ്യവസ്ഥയിലുള്ള എതിർപ്പാണ് കർണ്ണാടകക്കാരായ ജാമ്യക്കാർ അവസാന നിമിഷം പിന്മാറിയതെന്നാണ് സൂചന. ഇതേതുടർന്ന് പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ഇന്നത്തെ സമയം കഴിഞ്ഞിരുന്നു. അതിനാൽ പകരം ജാമ്യക്കാരെ ഹാജരാക്കിയതിന് ശേഷം നാളെയേ ബിനീഷിന് പുറത്തിറങ്ങാൻ കഴിയൂ.
അതേസമയം ജാമ്യം ലഭിച്ചെങ്കിലും ബിനീഷിനെതിരെ അന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.

