തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരില്‍ സംഘർഷം. സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്‌തെന്ന് ആരോപിച്ചാണ് സംഘർഷം. ബിജെപി പ്രവർത്തകർ റോഡിൽ കുത്തി ഇരുന്ന് പ്രതിഷേധിക്കുകയാണ്. ബൂത്ത് ഒന്നില്‍ കള്ളവോട്ട് നടന്നെന്നാണ് ആരോപണം. റീ പോളിംഗ് വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നതിനിടെയാണ് തങ്ങളെ മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ ബിജെപി പ്രവര്‍ത്തകന്‍ പ്രതികരിച്ചു.
“കള്ളവോട്ട് ചെയ്യുന്നതിനായി പൊലീസ് സിപിഎമ്മിന് ഒത്താശ ചെയ്തുകൊടുക്കുകയാണ്. ജനാധിപത്യത്തെ ഇവര്‍ കശാപ്പ് ചെയ്യുകയാണ്. ചോദ്യംചെയ്ത ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി’. ഗുണ്ടായിസത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.”- ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. സിപിഎമ്മിന് അനുകൂലമായി വോട്ടർ പട്ടികയില്‍ നിന്നും ആളുകളെ കൂട്ടത്തോടെ വെട്ടിമാറ്റിയെന്നും ചേര്‍ത്തെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തെ തന്നെ വഞ്ചിയൂരില്‍ നിന്ന് വന്നിരുന്നു.

