തിരുവനന്തപുരം: തദ്ദേശം തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ള പാർട്ടി ബിജെപിയും ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ചിഹ്നം താമരയുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ്. ചരിത്രത്തിലാദ്യമായി ബിജെപി കേരളത്തിൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനമൊട്ടാകെ എൻ ഡി എയ്ക്ക് സ്വതന്ത്രർ ഉൾപ്പെടെ 21065 സ്ഥാനാർത്ഥികളുണ്ട്. ഇതിൽ 19871 പേർ താമര ചിഹ്നത്തിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളാണ്. സംസ്ഥാനത്തെ 89.5 ശതമാനം തദ്ദേശ വാർഡുകളിലും ഇത്തവണ പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ട്. 2020 ൽ ഇത് 78 ശതമാനമായിരുന്നു. നാമനിർദ്ദേശപത്രികാ സൂക്ഷ്മപരിശോധന കഴിയുമ്പോൾ പാർട്ടി കൈവരിച്ച ഈ നേട്ടം തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴും നിലനിർത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
99% ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലും നഗരസഭാ വാർഡുകളിലും ബിജെപിയ്ക്ക് സ്ഥാനാർത്ഥികളുണ്ട്. 93% ബ്ലോക്ക് ഡിവിഷനുകളിലും എൻ ഡി എ സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. പതിനായിരത്തോളം വാർഡുകളിൽ ബിജെപിയ്ക്ക് സ്ഥാനാർത്ഥികൾ ഇല്ലെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ കണക്കുകൾ നിരത്തി തള്ളുകയാണ് ബിജെപി. ചെറുകുന്നം, ആന്തൂർ പോലെയുള്ള ഇടത് കോട്ടകളിലടക്കം ബിജെപിയ്ക്ക് സ്ഥാനാർത്ഥികൾ ആയിക്കഴിഞ്ഞു. ബിജെപി അതിന്റെ പ്രഖ്യാപിത ലക്ഷ്യമായ 25 % വോട്ട് മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് സിപിഎം കുതന്ത്രങ്ങൾ കാട്ടുകയാണ്. വോട്ടർമാരെ നേരിൽകണ്ട് സിപിഎം നേതാക്കൾ സ്ത്രീസുരക്ഷാ പെൻഷൻ ഫോമുകൾ വിതരണം ചെയ്യുന്നത് നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇതിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് പാർട്ടി ആവശ്യപ്പെടും. തിരുവനന്തപുരം കോർപ്പറേഷനിൽ യു ഡി എഫിനും എൽ ഡി എഫിനും വിമത ഭീഷണിയുണ്ട്. എന്നാൽ ബിജെപിയ്ക്ക് ഒരിടത്തുപോലും വിമതരില്ല. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് പാർട്ടിയെ വിവസ്ത്രയാക്കിയിട്ടും അദ്ദേഹത്തിനെതിരെ ചെറുവിരലനക്കാൻ കെ പി സി സി നേതാക്കൾക്ക് ധൈര്യമില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.

