കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ല എന്ന് ഹൈക്കോടതി. 2017 ഏപ്രിൽ 19 ന് പറവൂരിൽ വച്ച് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഏതുനിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് പോലീസ് കേസ് എടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപട്ടികയില്‍ ഉള്ളവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
“ഏതുനിറത്തിലുള്ള കൊടി ഉയര്‍ത്തിയുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ല. ഇത്തരത്തില്‍ പ്രതിഷേധം ഉണ്ടാകുമ്പോള്‍ ചെറിയ തരത്തിലുള്ള ബലപ്രയോഗം സാധാരണ സംഭവമാണ്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ല. ചെറിയ കാര്യങ്ങളില്‍ നിയമനടപടി ഒഴിവാക്കണം. എല്ലാ കാര്യത്തിലും കേസ് എടുക്കുകയാണെങ്കില്‍ പിന്നെ അതിനെ സമയം കാണുകയുള്ളു.”- കോടതി വ്യക്തമാക്കി.

