പാകിസ്ഥാനിലെ ബലൂചിസ്ഥാൻ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്‌ഫോടനത്തിൽ 24 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. ചാവേറാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ക്വേടാ റെയില്‍വേ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. പെഷാവറിലേക്കുള്ള ട്രെയിൻ പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്ഫോടനം.
സംഭവസമയത്ത് റെയില്‍വേ സ്റ്റേഷനില്‍ 100-ഓളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം . അപകട സ്ഥലത്തേക്ക് സുരക്ഷാസേനയെ അയച്ചതായി ബലൂചിസ്താന്‍ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്ദ് അറിയിച്ചു. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഏറ്റെടുത്തു. റെയില്‍വേ സ്റ്റേഷനില്‍ തങ്ങളുടെ ചാവേര്‍ സംഘങ്ങള്‍ നിലയുറപ്പിച്ചിരുന്നുവെന്ന് പ്രസ്താവനയില്‍ ബി.എല്‍.എ. അവകാശപ്പെട്ടു. സർക്കാർ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല !

