കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ജാമ്യ ഉത്തരവിന് പിന്നാലെയുണ്ടായ നാടകീയസംഭവങ്ങളില്‍ കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂര്‍. സംഭവത്തിൽ കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ മുന്‍പിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ക്ഷമാപണം നടത്തിയത്. ക്ഷമാപണം സ്വീകരിച്ച കോടതി, ഈ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
ബോബി ചെമ്മണൂര്‍ ഇനി വാ തുറക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിക്ക് ഉറപ്പുനല്‍കിയത്. നിരുപാധികം മാപ്പുനല്‍കണമെന്നും അപേക്ഷിച്ചു. മാധ്യമങ്ങളെ കണ്ടപ്പോള്‍ ബോബിക്ക് നാക്കുപിഴച്ചതാണെന്നും കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കോടതി മാപ്പ് സ്വീകരിച്ച് സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കിയത്.
കോടതിയോട് യുദ്ധം വേണ്ടെന്നായിരുന്നു ഹൈക്കോടതി ബോബിയുടെ അഭിഭാഷകനോട് പറഞ്ഞത്. ഒളിമ്പിക്‌സ് മെഡല്‍ കിട്ടിയപോലെയാണ് ബോബി ചെമ്മണൂര്‍ പെരുമാറിയതെന്നും ഹൈക്കോടതി പറഞ്ഞു.
ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെയാണ് ബോബി ചെമ്മണ്ണൂർ ഇന്നലെ അങ്കലാപ്പുണ്ടാക്കിയത്. മറ്റ് കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാൻ കഴിയാതെ ജയിലിനുള്ളിൽ കഴിയുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോബി ജയിൽ മോചിതനാകാൻ തയാറാകാതിരുന്നത്ബോബിയെ സ്വീകരിക്കാനായി ഓൾ കേരള മെൻസ് അസോസിയേഷൻ ഭാരവാഹികൾ ജയിലിന് പുറത്ത് കാത്തുനിന്നിരുന്നു. ഇതിന് പുറമേ സ്ത്രീകളുൾപ്പെടുന്ന മറ്റൊരുകൂട്ടം ആളുകളും പ്ലക്കാർഡുകളുമേന്തി ജയിലിന് പുറത്തുണ്ടായിരുന്നു.ബോബിയുടെ തീരുമാനം പുറത്തു വന്നതോടെ ഇവർ നിരാശരായി മടങ്ങി. ഇന്ന് രാവിലെയാണ് കേസിൽ ഹൈക്കോടതി ബോബി ജാമ്യം അനുവദിച്ചത്

