ദില്ലി: ജമ്മുകാശ്മീരിലെ കത്വയിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ 3 യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഭീകരരെന്ന് സൂചന. ഭീകരർ യുവാക്കളെ തട്ടിക്കൊണ്ട് പോയ ശേഷം കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും, സമാധാനം തകർക്കാനുള്ള നീക്കം വച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി കത്വയിലേക്ക് തിരിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ച വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് കത്വ മൽഹർ മേഖലയിൽ 3 യുവാക്കളെ കാണാതായത്. യോഗേഷ്, ദർശൻ, വരുൺ എന്നിവർക്കായി വ്യാപക തെരച്ചിൽ തുടരുന്നതിനിടെയാണ് മൂന്ന് പേരുടെയും മൃതദേഹം മേഖലയിലെ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നും കണ്ടെത്തിയത്. മരണകാരണം നിലവിൽ വ്യക്തമല്ല. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമാരടക്കം കൂടികാഴ്ചകൾ നടത്തി സ്ഥിതി വിലയിരുത്തും. മേഖലയിൽ നേരത്തെയും ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതാണ്. ജനുവരിയിൽ കൃഷിയിടത്തിൽ രണ്ട് പേർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.

