ദില്ലിയിലെ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച പ്ലസ്ടുകാരന്റെ കുടുംബത്തിന് ഒരു എന്‍ജിഒയുമായി ബന്ധമുണ്ടെന്നും, ആ എന്‍ജിഒയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും ദില്ലി പോലീസ് . ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളോ അട്ടിമറി ശ്രമങ്ങളോ ഈ സംഭവത്തിന് പിന്നിലുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.. അഫ്‌സല്‍ ഗുരുവിനെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയ എന്‍ജിഒയുമായി ബന്ധമുള്ളവരാണ് കുട്ടിയുടെ രക്ഷിതാക്കളില്‍ ഒരാള്‍ എന്നും ദില്ലി പോലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച 23 സ്‌കൂളുകളിലേക്കാണ് വിദ്യാര്‍ഥി ഭീഷണി സന്ദേശം അയച്ചത്. ജി-മെയിലിലൂടെയാണ് ഈ സന്ദേശങ്ങള്‍ വന്നത് എന്ന് മനസിലാക്കിയ പോലീസ് മെയില്‍ ട്രാക്ക് ചെയ്താണ് അയച്ച വ്യക്തിയെ പിടികൂടിയത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സ്വകാര്യ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് വി.പി.എന്നിന്റെ സഹായത്തോടെയാണ് സന്ദേശങ്ങള്‍ അയച്ചത് എന്നും ഇതുവരെ 400 സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി മെയിലുകള്‍ അയച്ചിട്ടുണ്ടെന്നും ചോദ്യംചെയ്യലില്‍ വിദ്യാർത്ഥി സമ്മതിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതലാണ് വിദ്യാർത്ഥി സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി നല്‍കിക്കൊണ്ടുള്ള സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയത്. സ്‌കൂളിലെ പരീക്ഷ മാറ്റിവെക്കുന്നതിന് വേണ്ടിയാണ് സന്ദേശങ്ങള്‍ അയച്ചതെന്നാണ് വിദ്യാർത്ഥി പറയുന്നത്.ഇക്കഴിഞ്ഞ എട്ടിനാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പിന്നാലെ വിദ്യാര്‍ഥിയെ കസ്റ്റഡിയില്‍ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭീഷണി സന്ദേശങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങൾ പുറത്തു വന്നത്.

