സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് രാജിവെച്ചതിന് പിന്നാലെ ദില്ലിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകുന്നേരം ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തില്‍ ഹസീനയേയും വഹിച്ചുകൊണ്ടുള്ള ബംഗ്ലാദേശ് വ്യോമസേനാ വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ ആയിരുന്നു കൂടിക്കാഴ്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹസീന കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല.നേരത്തെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. ഹസീന ഉടന്‍ ലണ്ടനിലേക്ക് യാത്രതിരിക്കുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും വിമാനം ഇത് വരെയും പറന്നു പൊങ്ങിയിട്ടില്ല. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അതീവ ജാഗ്രത പാലിക്കാന്‍ അതിര്‍ത്തി ബിഎസ്എഫിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നിലയുറപ്പിക്കാനാണ് ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും റെയില്‍വെ നിര്‍ത്തിവച്ചിട്ടുണ്ട്. ധാക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ഇന്ത്യ റദ്ദാക്കി. ഇന്‍ഡിഗോ ധാക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ 30 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ നാല് ലക്ഷത്തോളം പേരാണ് അക്രമാസക്തരായി തെരുവില്‍ ഇറങ്ങിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്

