Thursday, December 18, 2025

മാസപ്പടി കേസ്; ഇ ഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: മാസപ്പടി കേസിൽ ഇ ഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന് കൈമാറിയ പണത്തിന്‍റെ സ്രോതസ് കണ്ടെത്തേണ്ടത് ഉണ്ടെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

സി.എം.ആർ.എൽ കമ്പനി ചെലവുകൾ പെരുപ്പിച്ചു കാട്ടിയെന്നാണ് ഇഡിയുടെ നിഗമനം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസിന് നൽകിയ പണത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും ഇ ഡി ആവശ്യപ്പെടുന്നു. സിഎംആർഎൽ കമ്പനിക്കെതിരെ വേറെയും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പേരിൽ ഇ ഡി ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ചാണ് സിഎംആർഎൽ ജീവനക്കാരുടെ ഹർജി. സിഎംആർഎല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ട് ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.

എസ്എഫ്‌ഐഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ദില്ലി ഹൈക്കോടതിയിൽ നൽകിയ ഹർജിക്കെതിരെയാണ് ആർഒസി റിപ്പോർട്ട്. നേരത്തെ എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് വീണ വിജയൻ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയിരുന്നു.

Related Articles

Latest Articles