Friday, December 19, 2025

റോഡിലുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ! പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥർ 14 ദിവസം റിമാൻഡിൽ ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

കാർ ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് റോഡിലുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ഐവിനെ കാർ ഇടിപ്പിച്ചതെന്നും കാറിനടിയിൽപ്പെട്ട ഐവിനെ 37 മീറ്റർ വലിച്ചിഴച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

വിമാനത്താവളത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള തോമ്പ്ര ലിങ്ക് റോഡിൽ ബുധനാഴ്ച രാത്രി പത്തുമണിയോടെ തർക്കമുണ്ടാകുമ്പോൾ ഐവിൻ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോലീസ് എത്തിയശേഷം പോയാൽ മതി എന്ന് ഐവിൻ പറഞ്ഞതായാണ് വിവരം. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. മനപ്പൂർവ്വം ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ഒന്നാം പ്രതി വിനയ് കുമാറും രണ്ടാം പ്രതി മോഹനനും കാറിടിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബോണറ്റിനുമേൽ തങ്ങിനിന്ന ഐവിനെ ഒരു കിലോമീറ്ററോളം ദൂരം പ്രതികൾ വലിച്ചിഴച്ചു കൊണ്ടുപോയി. തുടർന്ന് മനപ്പൂർവ്വം ബ്രേക്ക് ചെയ്ത് ഐവിനെ ബോണറ്റിൽനിന്ന് താഴേക്ക് വീഴ്ത്തുകയായിരുന്നു. ഇതിന് ശേഷം കാറിനടിയിൽ പെട്ട ഐവിനെ 37 മീറ്ററോളം ദൂരം വലിച്ചിഴക്കുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ട്. യുവാവ് നിലവിളിച്ചെങ്കിലും കാർ നിർത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കൊല്ലപ്പെട്ട ഐവിൻ ജിജോയുടെ മൃതദേഹം തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ സംസ്കരിച്ചു. നെടുമ്പാശ്ശേരി കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് ഗ്രൂപ്പിൽ ഷെഫ് ആയിരുന്നു കൊല്ലപ്പെട്ട ഐവിൻ. തുറവൂരിലെ വീട്ടിൽനിന്ന് ജോലിക്ക് കാറിൽ പുറപ്പെട്ടതായിരുന്നു ഐവിൻ.

Related Articles

Latest Articles