വിദേശയാത്ര ചെയ്യുമ്പോഴുള്ള വിമാനത്താവളങ്ങളിലെ കാത്തുനിൽപ്പ് കുറയ്ക്കുക എന്നത് ലക്ഷ്യമിട്ട് ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ എന്ന പുതിയ പദ്ധതി അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള സൗകര്യം, മുൻകൂട്ടി വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുന്നതിൽ അർഹരായവർക്കാണ് പ്രയോജനപ്പെടുക. വിദേശത്തേക്കുള്ള യാത്രയ്ക്കും തിരിച്ചുവരുമ്പോഴും സൗകര്യം ഉപയോഗപ്പെടുത്താനാകും. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ യാത്രക്കാർക്കായി ദില്ലി വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ എട്ട് ഗേറ്റുകൾ തുറന്നു. നാലെണ്ണം ഡിപ്പാർച്ചറിനും നാലെണ്ണം അറൈവലിനുമാണ്. യാത്രക്കാരുടെ പ്രതികരണം നോക്കിയശേഷം ആവശ്യമെങ്കിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുള്ളവർക്കുമാണ് നിലവിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനാവുക. ഇതിലേക്കായി ആഭ്യന്തരമന്ത്രാലയം പ്രത്യേക പോർട്ടൽ തുറന്നിട്ടുണ്ട്. ബയോമെട്രിക് വിവരങ്ങളായ മുഖചിത്രവും വിരലടയാളവും നൽകണം. അതിൽനിന്ന് അന്വേഷണത്തിനുശേഷമാകും അർഹരെ തിരഞ്ഞെടുക്കുക. ഏതെങ്കിലും കേസുകളിൽ പ്രതിയായിട്ടുള്ളവർക്ക് ലഭിക്കില്ല. രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾക്ക് ഒരുമാസംവരെ സമയമെടുത്തേക്കും. പാസ്പോർട്ടിന്റെ കാലാവധി തീരുന്നതുവരെ പരമാവധി അഞ്ചുവർഷത്തേക്കാകും അംഗത്വം നൽകുന്നത്.
പുതിയ പദ്ധതിയോടെ യാത്രകൾ ആയാസരഹിതമാകുമെന്ന് അമിത് ഷാ പറഞ്ഞു. പല വിദേശ രാജ്യങ്ങളേയും അപേക്ഷിച്ച് രാജ്യത്ത് ഇമിഗ്രേഷൻ നടപടികൾക്ക് കൂടുതൽ സമയമെടുക്കുന്നത് പരിഹരിക്കാൻകൂടിയാണ് നീക്കം.

