വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ അടുത്ത അനുയായി ചാർളി കിര്‍ക്കിന്റെ കൊലപാതകി പിടിയില്‍. പ്രതിയുടെ പിതാവ് തന്നെയാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതര്‍ക്ക് കൈമാറിയത്. ഡൊണാൾഡ് ട്രമ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നേരത്തെ പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം ഡോളർ എഫ്ബിഐ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച യൂട്ടാ യൂണിവേഴ്സിറ്റിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രമ്പിന്റെ വിശ്വസ്തനും അനുയായിയുമായ ചാർളി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. പിന്നാലെ ഇദ്ദേഹം കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുന്നതിന്റെയും രക്തം വാര്‍ന്നൊഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ട്രമ്പ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ കിര്‍ക്കിന്റെ മരണവിവരം പുറംലോകത്തെ അറിയിച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ട്രമ്പ് പ്രതികരിച്ചത്.

