ദില്ലി : ഭാരതത്തിൽ നിന്നും കൂടുതൽ ആയുധങ്ങൾ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് അർമേനിയ. ഇതിന്റെ ഭാഗമായി അര്‍മേനിയന്‍ പ്രതിനിധി സംഘം രാജ്യത്തെത്തി. പിനാക റോക്കറ്റ് ലോഞ്ചറുകള്‍, സ്വാതി വെപ്പണ്‍ ലൊക്കേറ്റിങ് റഡാറുകള്‍, അഡ്വാന്‍സ്ഡ് ടൗഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം, ടാങ്ക് വേധ ഗൈഡഡ് മിസൈലുകള്‍, ലോയിട്ടറിങ് മ്യൂണിഷനുകള്‍, വിവിധ തരത്തിലുള്ള പീരങ്കികള്‍, വാഹനത്തില്‍ ഘടിപ്പിച്ച് എവിടെ വേണമെങ്കിലും കൊണ്ടുപോകാവുന്ന 155 എംഎം മൗണ്ടഡ് ഗണ്‍ സിസ്റ്റം എന്നിവയാണ് അര്‍മേനിയ ഇന്ത്യയില്‍നിന്ന് വാങ്ങുക.
നിലവിൽ അസര്‍ബൈജാനുമായി തുടരുന്ന യുദ്ധത്തില്‍ നിര്‍ണായക മേല്‍ക്കൈ നേടാന്‍ ഭാരതത്തിൽ നിന്ന് നേരത്തെ വാങ്ങിയ ആയുധങ്ങള്‍ സഹായിച്ചുവെന്നാണ് അര്‍മേനിയയുടെ വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാൻ തീരുമാനിച്ചത്.നിലവിലെ യുദ്ധത്തില്‍ അര്‍മേനിയ ഇന്ത്യയില്‍നിന്ന് വാങ്ങിയ പിനാക റോക്കറ്റ് ലോഞ്ചര്‍, ലോയിട്ടറിങ് മ്യൂണിഷനുകള്‍, പ്രിസിഷന്‍ ഗൈഡഡ് ആര്‍ട്ടിലറികള്‍ എന്നിവ വളരെ ഫലപ്രദമാണെന്നാണ് അര്‍മേനിയ വിലയിരുത്തുന്നത്.
ഇന്ത്യന്‍ ആയുധങ്ങള്‍ ഗുണമേന്മയുള്ളതും കൃത്യമായി ലക്ഷ്യം ഭേദിക്കുന്നതുമാണ് എന്നതിനൊപ്പം ആയുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനത്തിലും കച്ചവടത്തിന് ശേഷമുള്ള ഇന്ത്യന്‍ പ്രതിരോധ കമ്പനികളുടെ പിന്തുണയിലും അര്‍മേനിയ സംതൃപ്തരാണ്.
മുമ്പ് സഖ്യരാജ്യമായ റഷ്യയില്‍നിന്നാണ് അവര്‍ ആയുധങ്ങള്‍ വാങ്ങിയിരുന്നത്. എന്നാല്‍, യുക്രൈനുമായുള്ള യുദ്ധം തുടരുന്ന റഷ്യയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കാതെ വന്നപ്പോഴാണ് അവര്‍ ഇന്ത്യയുടെ സഹായം തേടിയത്. ഇന്ത്യയാകട്ടെ ഉദാരമായി സഹായിക്കുകയും ചെയ്തു.
ഇന്ത്യൻ ആയുധങ്ങളുടെ മാരകപ്രഹരത്തില്‍ അസര്‍ബൈജാന്‍ പലപ്പോഴും യുദ്ധതന്ത്രത്തില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍മേനിയയും അസര്‍ബൈജനും തമ്മിലുള്ള യുദ്ധം ഇന്ത്യയ്ക്ക് പ്രതിരോധ ആയുധ വിപണിയില്‍ വലിയ സാധ്യതകളാണ് തുറന്നുനല്‍കിയത്. പഴയ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, നാറ്റോ സഖ്യത്തിലെ രാജ്യങ്ങളും ഇന്ത്യയില്‍നിന്ന് ആര്‍ട്ടിലറി ഷെല്ലുകള്‍ വാങ്ങാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.

