ചൈനയിലെ കോവിഡ് വ്യപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി കൂടുതൽ രാജ്യങ്ങൾ. ചൈനയിൽ നിന്ന് വരുന്ന യാത്രക്കാരിൽ കോവിഡ് പരിശോധന നിർബന്ധമാക്കുമെന്ന് രാജ്യങ്ങൾ അറിയിച്ചു. സ്‌പെയിൻ, ദക്ഷിണ കൊറിയ, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് പ്രഖ്യാപനം നടത്തിയത്.
യുഎസ്, ഇന്ത്യ, ഇറ്റലി എന്നി രാജ്യങ്ങൾ നേരത്തെ തന്നെ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കൂടുതൽ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവർക്ക് പരിശോധനകൾ ഒഴിവാക്കാം. എന്നാൽ സ്പെയിനിൽ ചില ചൈനീസ് വാക്സിനുകൾ അംഗീകരിക്കില്ല. ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് യുകെയിൽ പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ചൈനയിൽ നിന്നുവരുന്ന യാത്രക്കാർക്ക് ദക്ഷിണ കൊറിയയിലേക്കുള്ള വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് നെഗറ്റീവ് പിസിആർ അല്ലെങ്കിൽ ആന്റിജൻ ടെസ്റ്റ് സർട്ടിഫിക്കറ്റ് വേണമെന്ന് ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ പറഞ്ഞു. അതിനു പുറമെ ദക്ഷിണ കൊറിയയിൽ എത്തി ആദ്യ ദിവസം തന്നെ ഇവർ പിസിആർ ടെസ്റ്റിന് വിധേയരാകേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചിടുണ്ട്.
എന്നാൽ പരിശോധനാ ഫലം പോസിറ്റീവ് ആയാൽ ചൈനയിൽ നിന്ന് വരുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്ന് വിദേശ വിമാനക്കമ്പനികളോട് ഇസ്രായേൽ ഉത്തരവിട്ടു. കൂടാതെ ചൈനയിലുള്ള സ്വന്തം പൗരന്മാരോട് അനാവശ്യ യാത്രകൾ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

