ലഡാക്ക് : ഇന്ത്യ – ചൈന അതിർത്തിയിൽ ചൈനീസ് സൈന്യം പിന്മാറാൻ തീരുമാനിച്ചതായി സൂചന . പരസ്പര ധാരണയോടെ പിന്മാറാൻ തീരുമാനച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . ചൈനീസ് സൈന്യം രണ്ട് കിലോമീറ്ററോളം പിന്മാറിയതായാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് . ഇരു രാജ്യങ്ങളിലെ സൈന്യം നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഗല്‍വാനില്‍ നിന്ന് പിന്മാറാന്‍ ധാരണയായിരുന്നു.
ലെഫ്‌റ്റനന്‍റ് ജനറൽ ഹരീന്ദർ സിംഗ്, ചൈനീസ് മേജർ ജനറൽ ലിയു ലിനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഘട്ടംഘട്ടമായി നിയന്ത്രണ രേഖയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നത് . ഇരു രാജ്യത്തെയും സൈനികര്‍ ചേര്‍ന്ന് ബഫര്‍ സോണുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സൈന്യം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.ചൈനീസ് സേനയുടെ നീക്കങ്ങള്‍ ഇന്ത്യൻ സൈന്യം നിരീക്ഷിച്ചുവരികയാണെന്നും അതിർത്തിയിൽ ഉണ്ടാക്കിയ താൽക്കാലിക നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കിയതായും റിപ്പോർട്ടുകളുണ്ട് .
ഗൽവാൻ മേഖലയിൽ സംഘർഷാവസ്ഥക്ക് അയവ് വരുത്താൻ സൈനികരുടെ പിന്മാറ്റം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

