ബെംഗളൂരു : സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും അതിക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. നടന്റെ അടുത്ത കൂട്ടാളിയായ നാഗരാജ്, പ്രദോഷ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. നിലവിൽ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. നടി പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. നാഗരാജ്, നടന്റെ ഏറ്റവും അടുത്ത കൂട്ടാളിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. നടന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും നാഗരാജ് വഴിയാണ് നടന്നിരുന്നത്. നടന്റെ മൈസൂരുവിലെ ഫാംഹൗസ് നോക്കി നടത്തിയിരുന്നതും ഇയാളായിരുന്നു. പ്രദോഷ് ദര്‍ശന്‍ നായകനായ ചിത്രങ്ങളിൽ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. കൊലപാതകത്തില്‍ ഇയാളുടെ പങ്കെന്താണെന്നാണ് നിലവിൽ വ്യക്തമല്ല.
കുറ്റം ഏറ്റെടുക്കാനായി ദര്‍ശന്‍ മൂന്ന് യുവാക്കളോട് ആവശ്യപ്പെട്ടിരുന്നതായി വിവരമുണ്ട്. കൊലക്കേസില്‍ കുറ്റം ഏറ്റെടുത്താല്‍ അഞ്ചുലക്ഷം രൂപവീതം മൂന്നുപേര്‍ക്കുമായി ആകെ 15 ലക്ഷം രൂപയാണ് നടന്‍ വാഗ്ദാനംചെയ്തിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു
ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെയാണ് (33) ദർശനും സംഘവും കൊലപ്പെടുത്തി ഓടയിൽ തള്ളിയത്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. ദർശന്റെ കടുത്ത ആരാധകനായ രേണുകസ്വാമി പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു. പവിത്രയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം.
പവിത്രയാണ് രേണുകാസ്വാമിയെ മർദ്ദിക്കാൻ ദർശനെ നിർബന്ധിച്ചത്. ഇതോടെ ദർശൻ ചിത്രദുർഗയിലെ ഫാൻസ് അസോസിയേഷൻ നേതാവ് രാഘവേന്ദ്രയെ ബന്ധപ്പെട്ടു. രാഘവേന്ദ്രയാണ് രേണുകാസ്വാമിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. ഇയാൾ തന്നെയാണ് രേണുകാസ്വാമിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയതും. രേണുകാസ്വാമിയെ പിന്നീട് കാമാക്ഷിപാളയത്തെ ഒരു ഷെഡിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയ ദർശൻ ബെൽറ്റ് ഉപയോഗിച്ച് രേണുകാസ്വാമിയെ അടിച്ചു. ബോധരഹിതനായപ്പോൾ സംഘത്തിലുള്ളവർ വടി കൊണ്ട് അടിച്ചു. പിന്നീട് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. രേണുകാസ്വാമിയുടെ എല്ലുകൾ ഒടിഞ്ഞു. പിന്നീട് മൃതദേഹം ഓടയിൽ തള്ളുകയായിരുന്നു.
രേണുകസ്വാമിയെ 8ന് ചിത്രദുർഗയിൽ നിന്നു കാണാതായതിനു പിന്നാലെ തൊട്ടടുത്ത ദിവസം ബെംഗളൂരു സുമനഹള്ളി പാലത്തിനു സമീപത്തെ മലിനജല കനാലിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. ഫുഡ് ഡെലിവറി ബോയ് ആണ് നായ്ക്കൾ ഭക്ഷിക്കുന്ന മൃതദേഹം കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചപ്പോൾ മൂന്നുപേർ കീഴടങ്ങി. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായി പറഞ്ഞത്. മൊബൈൽ രേഖകൾ പരിശോധിച്ചപ്പോൾ നടന്റെ പങ്ക് വ്യക്തമാകുകയായിരുന്നു.

