സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിവാദ പ്രസ്താവനയിൽ രൂക്ഷവിമർശനവുമായി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ‘ആക്ട്സ്’. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭീഷണിപ്പെടുത്തി ക്രൈസ്തവ വോട്ടുകൾ സ്വാധീനിച്ചു എന്ന എം വി ഗോവിന്ദൻറെ ആക്ഷേപം സ്വതവേ ഉള്ള ഗോവിന്ദ ശൈലി മാത്രമെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ. ആരുടെയെങ്കിലും ഭീഷണിയിലോ, പ്രലോഭനത്തിലോ വീഴുന്നവരല്ല ക്രൈസ്തവ വിശ്വാസികൾ എന്നും അദ്ദേഹം പറഞ്ഞു.
‘കാലഘട്ടത്തിൻറെ അനിവാര്യത ഉൾക്കൊണ്ട് വർത്തിക്കുവാൻ കഴിവുള്ള ,ചിന്താശക്തിയും ,വിവേക ബുദ്ധിയും ഉള്ളവരാണ് ക്രൈസ്തവ വിശ്വാസികൾ. ആർക്കും എടുത്തു കൊട്ടാവുന്ന ചെണ്ട അല്ല ക്രൈസ്തവ വിശ്വാസികൾ. രാജാവ് നഗ്നനാണെന്ന സത്യം തുറന്നു പറയാനുള്ള ധൈര്യം എം വി. ഗോവിന്ദൻ അടക്കമുള്ളവർക്ക് ഇല്ലാതെ പോയതാണ് ഈ കനത്ത പരാജയത്തിന്റെ കാരണമെന്ന് സാമാന്യബുദ്ധിയുള്ള കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും’ ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു.

