ചേലക്കരയിലെ ചെറുതുരുത്തിയില്‍ സംഘര്‍ഷം. തങ്ങളെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസ് ആരോപണം. പോലീസ് നോക്കി നില്‍ക്കവെയായിരുന്നു മര്‍ദ്ദനമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ചേലക്കരയിൽ കഴിഞ്ഞ 28 വര്‍ഷമായി വികസന മുരടിപ്പാണെന്ന് ആരോപിച്ച് 28 മിനുറ്റ് നേരം നീണ്ടുനില്‍ക്കുന്ന പ്രതിഷേധം ഇന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തലകുത്തി നിന്നുള്ള പ്രതിഷേധമായിരുന്നു പ്രഖ്യാപിച്ചത്. ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയവരെയാണ് സിപിഎം പ്രവർത്തകർ മര്‍ദ്ദിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. മർദ്ദനം പോലീസ് നോക്കി നിന്നുവെന്നും കോൺഗ്രസ് ആരോപിച്ചു
സംഭവത്തെ തുടർന്ന് പോലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. അതിനിടെ ജാഥയുമായി സിപിഎം പ്രവർത്തകർ എത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. പോലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. മറ്റൊരു ഭാഗത്തേക്ക് നീങ്ങിയ സിപിഎം ജാഥ മടങ്ങിയെത്തുമോ എന്ന സംശയത്തിൽ കൂടുതൽ പോലീസുകാർ സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

