പന്തളം : ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന ഇടത്താവളങ്ങളിലൊന്നായ പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിലും തിരുവാഭരണമാളിക പരിസരത്തും ദർശനത്തിനായി എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് കുടിവെള്ളക്ഷാമം മൂലം അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടിന് പരിഹാരമായി ശുദ്ധജലവിതരണം ആരംഭിച്ചു. പന്തളം കൊട്ടാരത്തിന്റെ മേൽനോട്ടത്തിൽ, പ്രമുഖ സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്ക് നിർമ്മാതാക്കളായ എക്കോസ്റ്റാറുമായി സഹകരിച്ചുകൊണ്ടാണ് ഈ സംരംഭം യാഥാർത്ഥ്യമാക്കിയത്.
മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ ശബരിമലയിലേക്കുള്ള ഭക്തജനപ്രവാഹം വർധിക്കുമ്പോൾ, പരമ്പരാഗത പാതയിലെ പ്രധാന വിശ്രമകേന്ദ്രമാണ് പന്തളം. തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണമാളികയും, പന്തളം രാജകുടുംബത്തിന്റെ വകയായ വലിയകോയിക്കൽ ശാസ്താ ക്ഷേത്രവും സന്ദർശിക്കാനും ദർശനം നടത്താനും ഓരോ ദിവസവും നിരവധി ഭക്തരാണ് എത്തുന്നത്. എന്നാൽ, ക്ഷേത്രപരിസരത്ത് നിലനിന്നിരുന്ന കുടിവെള്ള ലഭ്യതക്കുറവ്, പ്രത്യേകിച്ച് ഉച്ചസമയങ്ങളിൽ, ഭക്തർക്ക് വലിയ പ്രയാസമുണ്ടാക്കിയിരുന്നു.

ഈ സാഹചര്യം കണക്കിലെടുത്താണ്, ഭക്തജനങ്ങളുടെ ദുരിതത്തിന് ഉടനടി പരിഹാരം കാണാൻ പന്തളം കൊട്ടാരം ട്രസ്റ്റ് തീരുമാനിച്ചത്. ഉയർന്ന നിലവാരമുള്ള ടാങ്കുകൾ സ്ഥാപിച്ചതോടെ, ശുദ്ധമായ ജലം സുരക്ഷിതമായി സംഭരിക്കാനും, ഭക്തർക്ക് ആവശ്യാനുസരണം വിതരണം ചെയ്യാനും സാധിച്ചു.
പന്തളം കൊട്ടാരം നിർവാഹകസംഘം പ്രതിനിധികളുടെയും എക്കോസ്റ്റാർ അധികൃതരുടെയും സാന്നിധ്യത്തിൽ കുടിവെള്ള വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു. ഇത് വഴി, ശബരിമല തീർഥാടകർക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. ഈ സംരംഭം മറ്റുള്ളവർക്ക് മാതൃകയാക്കാവുന്നതാണ് എന്നും, തീർഥാടന കാലം അവസാനിക്കുന്നതുവരെ കുടിവെള്ള വിതരണം കാര്യക്ഷമമായി തുടരുമെന്നും കൊട്ടാരം ഭാരവാഹികൾ അറിയിച്ചു.

