ദില്ലി : രാഷ്ട്രീയ നേതാക്കൾക്കും മാദ്ധ്യമങ്ങൾക്കും സിഎംആർഎൽ പണം നൽകിയത് അഴിമതി മറയ്ക്കാനെന്ന് എസ്എഫ്ഐഒ. ആദായനികുതി സെറ്റിൽമെൻറ് ബോർഡ് തീർപ്പ് കല്പിച്ച വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് കാണിച്ചാണ് മാസപ്പടി കേസിൽ സിഎംആർഎൽ ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെയാണ് എസ്എഫ്ഐഒ ഗുരുതരാരോപണം ഉന്നയിച്ചത്. ഹർജി ദില്ലി ഹൈക്കോടതി വിധി പറയാൻ മാറ്റി.അന്വേഷണത്തിനായി രേഖകൾ കൈമാറിയതിനെ ആദായനികുതി വകുപ്പ് ന്യായീകരിച്ചു.
അന്വേഷണത്തെ എസ്എഫ്ഐഒ ഇന്ന് വീണ്ടും ശക്തമായി ന്യായീകരിച്ചു. സിഎംആർഎൽ രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും പണം നല്കിയെന്ന് വ്യക്തമാണ്. ഇത് ക്രമക്കേട് മറയ്ക്കാനാണ്. അതിനാൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാൻ അവകാശമുണ്ടെന്നും എസ്എഫ്ഐഒ വാദിച്ചു. സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് അന്തിമം അല്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി വിധി അടക്കം ചൂണ്ടിക്കാട്ടി എസ്എഫ്ഐഒ വാദിച്ചു. രേഖകൾ അന്വേഷണ ഏജൻസിക്ക് കൈമാറാൻ നിയമം അനുവദിക്കുന്നതായി ആദായനികുതി വകുപ്പും ചൂണ്ടിക്കാട്ടി. വാദങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ എഴുതി നൽകാൻ എല്ലാ കക്ഷികൾക്കും ജസ്റ്റിസ് ചന്ദ്രധാരി സിംഗ് നിർദ്ദേശം നല്കി. വിധി അടുത്ത മാസം ആദ്യം ഉണ്ടായേക്കും

