വയനാട്: വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ വയനാട്ടിലെ സ്‌കൂളുകൾ സുരക്ഷ ഉറപ്പാക്കാൻ കളക്ടറുടെ ഉത്തരവ്. സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് വയനാട് ജില്ലാ കകളക്ടർ നിർദേശം നൽകി. പാമ്പ് കടിയേറ്റാൽ എന്ത് ചെയ്യണം എന്നതിൽ പരിശീലനം നൽകണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കളക്ടർ നിർദേശം നൽകി. ഇതിന് ജില്ലാ മെഡിക്കൽ ഓഫീസർ നേതൃത്വം നൽകണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാവുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ഇതിനിടെ വയനാട്ടിലെ മുഴുവൻ സ്‌കൂളുകളും പരിസരവും ഉടൻ വൃത്തിയാക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും ഉത്തരവിട്ടു.
എല്ലാ ക്ലാസ് മുറികളും പ്രധാന അധ്യാപകൻ പിടിഎയുടെ നേതൃത്വത്തിൽ ഇന്ന് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം, ടോയ്ലറ്റും ടോയ്ലറ്റിലേക്ക് പോകുന്ന വഴികളും ഇന്നുതന്നെ വൃത്തിയാക്കണം എന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. ക്ലാസ് മുറിയിൽ കുട്ടികൾ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവിൽ പറയുന്നു. എല്ലാമാസവും പരിശോധന തുടരണമെന്നും നിർദ്ദേശം. കളിസ്ഥലങ്ങളിൽ അടക്കം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്.
അടിയന്തര സാഹചര്യത്തിൽ ഇടപെടുന്നതിൽ അധികൃതർക്ക് വീഴ്ചയുണ്ടായെന്നും ജാഗ്രതക്കുറവ് തുടർന്നാൽ നടപടിയുണ്ടാകുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ക്ലാസ് മുറികൾ പ്രധാന അധ്യാപകൻ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. പിടിഎയ്ക്കും പരിശോധനയുടെ ചുമതലയുണ്ടായിരിക്കും.
അതിനിടെ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കി . വയനാട്ടിൽ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

