സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ മുൻ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) വിക്രമസിംഗെയെ ചെയ്തിരുന്നു. പിന്നാലെ പോലീസ് കസ്റ്റഡിയിലായിരുന്നു. കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റ് നിലുപുലി ലങ്കാപുരയുടെ അദ്ധ്യക്ഷതയിൽ സൂം വഴിയാണ് കേസിൽ വാദം കേട്ടത്. കോടതി പരിസരത്തിന് പുറത്ത് കനത്ത സുരക്ഷയും പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. കൊളംബോ നാഷണൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നാണ് വിക്രമസിംഗെ നടപടിക്രമങ്ങളിൽ പങ്കെടുത്തത്.
2022 ജൂലൈ മുതൽ 2024 സെപ്റ്റംബർ വരെ ശ്രീലങ്കൻ പ്രസിഡന്റായിരുന്ന കാലത്ത്, 2023-ൽ ഭാര്യയും പ്രൊഫസറുമായ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ പണം ദുരുപയോഗം ചെയ്ത് യുകെയിലേക്ക് യാത്ര ചെയ്തു എന്നതാണ് വിക്രമസിംഗെയ്‌ക്കെതിരെയുള്ള കേസ്.
ആറ് തവണ ശ്രീലങ്കൻ പ്രധാനമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. 2023-ൽ ഹവാനയിൽ നടന്ന ജി77 ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ വോൾവർഹാംപ്ടൺ സർവകലാശാലയിലേക്ക് പോയതിന് പൊതുപണം ഉപയോഗിച്ചതായും കേസിൽ പറയുന്നു.
2022-നും 2024-നും ഇടയിൽ വിദേശയാത്രകൾക്കായി വിക്രമസിംഗെ 600 മില്യൺ രൂപയിലധികം ചെലവഴിച്ചതായും റിപ്പോർട്ടുകളുണ്ട്. മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയ്ക്ക് ശേഷം ശ്രീലങ്കൻ പ്രസിഡന്റായ വിക്രമസിംഗെ 2022-ലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.

