റാവൽപ്പിണ്ടി: അഫ്ഗാൻ- പാകിസ്ഥാൻ അതിർത്തിയിൽ പാക് സൈനികരും താലിബാൻ ഭീകരരും തമ്മിൽ സംഘർഷം. ഇരു കൂട്ടരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പാകിസ്ഥാൻ സൈനികർ വെടിയേറ്റ് മരിച്ചു. ഖാർലാചി മേഖലയിലെ ഖുറം ജില്ലയിലായിരുന്നു സംഭവം.
കാരക് സ്വദേശിയായ നായിക് മുഹമ്മദ് റഹ്മാൻ. ഖൈബർ സ്വദേശിയായ നായിക് മവീസ് ഖാൻ, ദർഗായ് സ്വദേശിയായ ശിപായി ഇർഫാനുള്ള എന്നിവരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടതെന്ന് പാകിസ്ഥാൻ അറിയിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി പാക് സർക്കാർ അറിയിച്ചു. അഫ്ഗാൻ മണ്ണ് ഭീകരവാദത്തിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും പാകിസ്ഥാൻ പറഞ്ഞു.
സംഘർഷത്തിന് തുടക്കമിട്ട് ആദ്യം വെടിവെച്ചത് താലിബാൻ ഭീകരരാണെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. തുടർന്ന് പാക് സൈന്യം തിരിച്ചടിക്കുകയായിരുന്നു. താലിബാൻ ഭീകരർക്കും വെടിവെപ്പിൽ പരിക്കേറ്റതായി വിവരങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പാകിസ്ഥാൻ സൈന്യം തയ്യാറായില്ലെന്നും പാക് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

