ദില്ലി : അഞ്ച് ആം ആദ്മി നേതാക്കൾ ബിജെപിയിൽ ചേർന്നു. ദില്ലി കൗൺസിലർമാരായ അഞ്ച് നേതാക്കളാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ആം ആദ്മി പാർട്ടി വിട്ടു വന്ന കൗൺസിലർമാരെ ബിജെപി ദില്ലി ഘടകം പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ആം ആദ്മി പാർട്ടിയിലെ അഴിമതിയും കെടുകാര്യസ്ഥതയും സഹിക്കാൻ കഴിയാതെയാണ് തങ്ങൾ പാർട്ടി വിടുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.
ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയും ബിജെപി നേതാവ് രാംവീർ സിംഗ് ബിധുരിയും ചേർന്നാണ് എഎപി വിട്ടു വന്നവർക്ക് ബിജെപി അംഗത്വം നൽകിയത്. രാം ചന്ദ്ര, പവൻ സെഹ്‌രാവത്, മഞ്ജു നിർമൽ, സുഗന്ധ ബിധുരി, മംമ്ത പവൻ എന്നീ ദില്ലി കൗൺസിലർമാരാണ് ബിജെപിയിൽ ചേർന്നത്.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ആം ആദ്മി പാർട്ടിയിലെ നിരവധി നേതാക്കൾ ബിജെപിയിലേക്ക് എത്തിയിരുന്നു. ഛത്തർപൂർ എംഎൽഎ കർതാർ സിംഗ് തൻവാർ, ദില്ലി മുൻ മന്ത്രിയും മുൻ എഎപി പട്ടേൽ നഗർ എംഎൽഎയുമായ രാജ് കുമാർ ആനന്ദ്, 2013ൽ പട്ടേൽ നഗർ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട വീണാ ആനന്ദ് എന്നിവരാണ് ജൂലൈയിൽ ബിജെപിയിലേക്ക് എത്തിയ പ്രമുഖ എഎപി നേതാക്കൾ. ഇവർക്ക് പുറകെ തന്നെ എഎപിയുടെ സെയ്ദ്-ഉൽ-അജൈബ് കൗൺസിലർ ഉമെദ് സിംഗ് ഫോഗട്ട്, എഎപി അംഗങ്ങളായ രത്നേഷ് ഗുപ്ത, സച്ചിൻ റായ് എന്നിവരും ബിജെപിയിൽ ചേർന്നിരുന്നു.

