മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കരാറില്‍ സിഎംആര്‍എല്ലിനെതിരെ അന്വേഷണം റിപ്പോര്‍ട്ട്. ദില്ലി ഹൈക്കോടതിയിലാണ് ഇന്‍കം ടാക്‌സ്, എസ്എഫ്‌ഐഒ ഏജൻസികൾ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും ദില്ലി ഹൈക്കോടതിയെ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു.
സിഎംആർഎല്ലിൽ കെഎസ്ഐഡിസിയുടെ ഓഹരി പങ്കാളിത്തമുള്ളതിനാൽ പൊതുതാൽപര്യ പരിധിയിൽ വരും. കമ്മീഷൻ ഉത്തരവ് വന്നത് കൊണ്ട് മറ്റു നടപടികൾ പാടില്ലെന്ന് വാദം നിലനിൽക്കില്ല. നിയമം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാകുമെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് സിഎംആർഎൽ നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സി എം ആർ എൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തി. ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവിട്ടെന്ന് വ്യാജ ബില്ലുകളുണ്ടാക്കിയെന്നും ദില്ലി ഹൈക്കോടതിയിൽ കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.

