കാസര്‍കോട്: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കെ ഫോണ്‍ പദ്ധതിയിലെ അഴിമതി എഐ ക്യാമറയെ വെല്ലുന്നതാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി. കെ ഫോണ്‍ ടെണ്ടര്‍ ഇടപാടില്‍ ഒത്തുകളിയാണ് നടന്നതെന്നും മാര്‍ഗനിര്‍ദേശം മറികടന്ന് 520 കോടി എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി അധികമായി അനുവദിച്ചുവെന്നും മുഴുവന്‍ രേഖകളും പ്രതിപക്ഷത്തിന്റെ കയ്യിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എഐ ക്യാമറ ഇടപാട് മാതൃകയിലാണ് കെ ഫോണിലും നടന്നത്. ഭാരത് ഇലക്‌ട്രോണിക്‌സിന് നൽകിയ കരാർ, പ്രസാഡിയോയുടെ കയ്യിലാണ് ഒടുവിലെത്തിയത്. 1,528 കോടിയുടെ പദ്ധതിയിൽ ടെൻഡര്‍ എക്സസിന് കത്ത് നൽകിയത് എം ശിവശങ്കർ ആണെന്നും വി ഡി സതീശൻ ആരോപിച്ചു. കെ ഫോൺ ഇടപാടിലും എസ്ആര്‍ഐടി കമ്പനിക്ക് ബന്ധമുണ്ട്. കെ ഫോണിലും ഉപകരാർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണ്. സർക്കാർ 1,500 കോടി മുടക്കുന്ന പദ്ധതിയുടെ മുഴുവൻ പണവും കൊണ്ടുപോകുന്നത് എസ്ആർഐടിയാണ്. എല്ലാം സ്വന്തക്കാർക്ക് വേണ്ടിയുള്ള അഴിമതിയാണ്. അതിനാലാണ് ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

