ദില്ലി: ജി20 ഉച്ചകോടിക്കായി ഒരുങ്ങി രാജ്യതലസ്ഥാനം. സെപ്റ്റംബർ 9, 10 തീയതികളിലായി നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ദില്ലി പോലീസും അർദ്ധസൈനിക വിഭാഗങ്ങളും ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ ഒരുക്കുന്നത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി എൻഎസ്ജി കമാൻഡോകളും ആർമി സ്നൈപ്പർമാരും എഐ ക്യാമറകളും സജ്ജമാക്കും. എഐ ക്യാമറകളും അലാറങ്ങളും ഉപയോഗിച്ച് സംശയാസ്പദമായ നീക്കങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കും.
ഉച്ചകോടിയിൽ പങ്കെടുക്കുന്നവരുടെയും വേദികളുടെയും സുരക്ഷ കർശനമായി നിരീക്ഷിക്കുന്നുണ്ട്. ഇതിനായി ഇന്ത്യൻ വ്യോമസേനയുടെയും കരസേനയുടെയും ഹെലികോപ്റ്ററുകൾ തുടർച്ചയായി പട്രോളിംഗ് നടത്തും. സാധ്യമായ ഏത് ഭീഷണിയും നേരിടാനായി എൻഎസ്ജി ആന്റി ഡ്രോൺ സംവിധാനങ്ങളും വിന്യസിക്കും. വിഐപി സുരക്ഷയിൽ അനുഭവപരിചയമുള്ള സൈനികരെ ഉൾപ്പെടുത്തി സിആർപിഎഫ് ‘സ്‌പെഷ്യൽ 50’ ടീമിനെ തയ്യാറാക്കിയിട്ടുണ്ട്.
അമേരിക്കയിൽ നിന്നുള്ള സിഐഎ, യുകെയിൽ നിന്നുള്ള എംഐ -6, ചൈനയിൽ നിന്നുള്ള എംഎസ്എസ് എന്നിവയുൾപ്പെടെ അന്താരാഷ്‌ട്ര രഹസ്യാന്വേഷണ ഏജൻസികളുടെ ടീമുകൾ ഇതിനകം ദില്ലിയിൽ എത്തിയിട്ടുണ്ട്. ദില്ലിയിൽ തങ്ങുന്ന രാഷ്‌ട്രത്തലവന്മാരുടെയും അവരുടെ പ്രതിനിധികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സുരക്ഷ ഏജൻസികൾ എത്തിയിരിക്കുന്നത്.

