ദില്ലി സ്ഫോടനത്തിൽ അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികളാണെന്ന് പുതിയ മൊഴി. ഭീകരവാദ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് നീങ്ങുന്നതിനാണ് ഇരുവരും അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തെ മസ്ജിദിൽ വെച്ച് മതാചാരപ്രകാരം വിവാഹിതരായത്. 2023 ലായിരുന്നു വിവാഹം.
ഭീകരപ്രവർത്തനങ്ങൾക്ക് അടക്കം ഫണ്ട് കണ്ടെത്തുന്നതിന് ഷഹീൻ സഹായിച്ചിരുന്നു. ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് വിഹാഹം നടന്നത് എന്നാണ് മൊഴി. കേസിൽ അറസ്റ്റിലായ ഏഴാം പ്രതിയും ഫരീദാബാദ് സ്വദേശി സോയാബ്, ദില്ലിയിൽ ചാവേറായി പൊട്ടിത്തെറിച്ച ഉമർ നബിക്ക് ഒളിവിൽ പോകാൻ സഹായം നൽകിയെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍. ഇയാൾ അൽ ഫലാഹ് സർവകലാശാല ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഇയാൾക്ക് ഇവിടെ ജോലി നേടാൻ സഹായം നൽകിയത് മുസമ്മിലാണെന്നാണ് ഏജൻസി വ്യക്തമാക്കുന്നത്.
സ്ഫോടനത്തിന് പത്ത് ദിവസം മുൻപ് വരെ ഉമർ നബി താമസിച്ചിരുന്നത് സോയാബ് എടുത്തു നൽകിയ മുറിയിലാണ്. ഇയാളുടെ സഹോദരി ഭർത്താവുമായി ബന്ധപ്പെട്ട കെട്ടിടമാണിത്. കൂടാതെ പൊട്ടിത്തെറിച്ച ഐ 20 കാർ സർവകലാശാല ക്യാമ്പസിന് പുറത്ത് എത്തിച്ചത് നൽകിയതും സോയാബാണ്. ഭീകരസംഘത്തിന് സഹായം നൽകുന്നതിൽ എല്ലാ പ്രവർത്തനങ്ങളും ഇയാൾ നടത്തി. കേസിൽ ഭീകരരെ കൂടാതെ അറസ്റ്റിലായ ഏക പ്രതിയാണ് സോയാബ്.

