ചേലക്കര മണ്ഡലത്തിൽ വോട്ടെണ്ണൽ പൂർത്തിയായതോടെ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുനിർത്തി. യുആർ പ്രദീപിന്റെ വിജയം ആഘോഷിക്കാനെത്തിയ സിപിഎം പ്രവർത്തകരായിരുന്നു രമ്യയെ തടഞ്ഞതെന്നാണ് വിവരം. തോറ്റ സ്ഥാനാർത്ഥിയെ പരിഹസിക്കാനായിരുന്നു സിപിഎം പ്രവർത്തകരുടെ ശ്രമം. രമ്യയെ അപമാനിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം വാഹനം കടത്തിവിടുകയായിരുന്നു. പ്രതിപക്ഷ ബഹുമാനവും പക്വതയുമില്ലാതെ പെരുമാറിയ സിപിഎം പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയായ ചേലക്കരയിൽ 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പ്രദീപിന്റെ വിജയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ രമ്യാ ഹരിദാസിന് ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം ചേലക്കര ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി നേട്ടം കൊയ്തിരിക്കുകയാണ് ബിജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ പതിനായിരത്തോളം വോട്ട് സമാഹരിക്കാൻ ബിജെപിയുടെ കെ. ബാലകൃഷ്ണന് സാധിച്ചു. 33,609 വോട്ടുകളാണ് ചേലക്കരയിൽ ബിജെപി നേടിയത്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രമ്യ ഹരിദാസ് 52,626 വോട്ടുകളിൽ ഒതുങ്ങി. 64,827 വോട്ടുകളാണ് യുആർ പ്രദീപിന് ലഭിച്ചത്.

